Sunday, December 9, 2012




--------------------------------------

''മുറിഞ്ഞും, വീണും-
തളര്‍ന്നും ,തകര്‍ന്നും
തഴമ്പ് തീര്‍ക്കുന്നൊരു
മരവിപ്പ് .
കാലമാം
ഒഴുക്കിലറിയാം ;
കൈപിടിയില്‍
ഊര്‍ന്നു പോകുമേതു
പുല്കൊടിയും ..
ഒറ്റയൊറ്റക്കു
നാമെന്നും ,
പിന്നെ,
അതിഥിയായെത്തുമീ
ചെറു ചിരിയും .''


----------------------------------------

Friday, September 14, 2012





(ഞാനും , ജിലുവും (  http://angelasthoughtss.blogspot.in/  
)
  തമ്മിലുള്ള ഒരു ചാറ്റില്‍ നിന്നും വിരിഞ്ഞ ഒരു കവിതക്കുഞ്ഞാണിത് .....ഞങ്ങള്‍ എഴുതിയത് )

~~~~~~~~~~~~~~~~~~~~~~~~~~
ഇന്നു വേനല്‍ ;
പൂവരശിന്റെ ചുവപ്പില്‍ നീ..
വെയില്‍ക്കണ്ണുകള്‍ ചൂഴ്ന്നിറങ്ങുന്ന 
തളര്‍ന്ന ഇലകളുടെ മറവില്‍ തുടുത്ത്... !

നാളെ മഴ;
തണുവിന്‍റെ നൂലിഴകളാല്‍ പടരുന്ന ഞാന്‍
സ്വപ്‌നങ്ങള്‍ പെയ്യ്തിറങ്ങുന്ന
സ്വര്‍ഗ്ഗങ്ങളില്‍ കണ്ണും നട്ട്
കുതിരാതെ നനയാതെ ... !

നാം
രണ്ടിനുമിടയിലെ
കൊടും ശൈത്യത്തിന്റെ
രണ്ട്‌ കരകളില്‍ ..
രാവുകള്‍
പകലുകള്‍
പൂക്കള്‍..
ശലഭങ്ങള്‍..
പക്ഷികള്‍..
കിനാവുകള്‍.
നാമെല്ലാറ്റിലും നമ്മെ പകുക്കുന്നു .. !

പ്രതീക്ഷയുടെ
പ്രഭാതകിരണങ്ങളിലും
മോഹങ്ങളുടെ
നറു നിലാമഴയിലും
നമ്മില്‍
സ്വപ്‌നങ്ങള്‍ നിലയ്ക്കാതൊഴുകും.

താരാട്ട് പോലെ;
കാട് പൂക്കുമ്പോഴും
രാത്രി പാടുമ്പോഴും
പ്രണയം ഒരു കുഞ്ഞിനെ പോലെ
നമുക്കിടയില്‍ മയങ്ങും...
  

~~~~~~~~~~~~~~~~~~~~~~~~~~~~~





♥ 

Thursday, September 13, 2012






~~~~~~~~~~~~~~~~~~~~~~~~~~~~~~~~



''എത്ര മൊത്തി കുടിച്ചാലും
വറ്റാത്ത ഈ സ്നേഹ കടല്‍.. എത്രയെണ്ണി തീര്‍ത്താലും,
നിറയുന്ന ഈ നക്ഷത്ര കാഴ്ചകള്‍... എത്ര ചുംബനങ്ങളിലും,
ഒടുങ്ങാത്തൊരീ പ്രണയ ജ്വാലകള്‍...!
എന്‍റെ പ്രാണന്‍..
എന്‍റെ പ്രണയം..
എന്‍റെ സ്വപ്‌നങ്ങള്‍...
ഓ..,
പ്രകൃതീ..
പരാശക്തീ...
ഋതു കാല വേഗങ്ങളില്‍-
മഞ്ഞായും,
മഴയായും,
വേനലായും,
കൊടും ശൈത്യമായും
നീയെന്റെ സിരകളില്‍ പടരുമ്പോഴും ;
നോവുകളുടെ കൊടും മുള്ളുകള്‍
ചങ്കില്‍ നാരായ വേരുകള്‍ ആഴ്ത്തിയിറങ്ങുംമ്പോഴും
ഓരോ ദിനങ്ങളും ഞാന്‍ നിന്നില്‍ ചിതറി കൊണ്ടേയിരിക്കുന്നു...;
തളര്‍ന്നു പെയ്തൊരു മഴ പോലെ.;
വേനലില്‍ ചുവന്ന പൂവരശു പോലെ..;
മഞ്ഞില്‍ പൂത്ത ശതാവരി പോലെ..;
കാലത്തെ.., യാമങ്ങളെ.., ഋതുക്കളെ.., നിമിഷങ്ങളെ ..;
ഒരു കുടന്നയില്‍ നെഞ്ചോടു ചേര്‍ത്ത് ,
മറ്റൊരു പ്രണയ കാലത്തിനു കാതോര്‍ത്തു,
വരുംകാല പ്രണയങ്ങള്‍ക്കായ് പകുത്ത്,
ഒരു ശിലയില്‍ ഉറങ്ങുന്ന ശില്‍പ്പം പോല്‍
ആരുമറിയാതെ.........
..........''

~~~~~~~~~~~~~~~~~~~~~~~~~~~




image courtesy to Irina Vitalievna Karkabi♥

~~~~~~~~~~~~~~~~~~~~~~~~~~~~
 

Sunday, April 22, 2012

ട്രാഫിക്കില്‍ തെളിയുന്നത്..








----------------------------------------------------


സ്വപ്നങ്ങളില്‍ തുളവീണ 
ഉടലുമായി ,
നോവുകളുടെ ഭാണ്ഡവും  
പേറി 
എന്നത്തേയും പോലെ 
ഇന്നും 
പലരും യാത്രകള്‍ തുടരുന്നുണ്ട്.

എന്നാല്‍ ,
ട്രാഫിക് ലൈറ്റിന്റെ 
ചുവന്ന വെളിച്ചം 
കൈനീട്ടി തടയുന്നത്
ഏതു നിമിഷങ്ങളുടെ 
മരണത്തിലെക്കാണ്?

ചുവപ്പ്-
മഞ്ഞ-
പച്ച...;
പിറവി.. ജീവിതം..  മരണം..
സ്വപ്ന വസന്തത്തിന്റെ പച്ചപ്പില്‍
ദിനരാത്രങ്ങളുടെ
തുടര്‍ച്ചകള്‍ നെയ്യുന്നു.

വഴിവിളക്കിന്റെ കാലില്‍ നിന്നും 
മഞ്ഞ വെളിച്ചം 
മോന്തി 
ഇടക്കൊരു ബ്രേക്ക് ..,
നിസ്സംഗതയുടെ  സീബ്ര വരകള്‍..

ട്രാഫിക് വിളക്കിന്റെ 
മഞ്ഞ വെളിച്ചം 
കൊണ്ട് പോകുന്നത്
ഏതു ശൈത്യത്തിന്റെ
പീത ശയ്യയിലെക്കാണ്?

രോഗം..വരാന്ത,,,ആശുപത്രി..
വിശപ്പ്‌ മൂളുന്ന ഈച്ചകള്‍..
മരണ മണത്തിന്റെ 
പച്ച  വിരിപ്പിന്‍ ചൂടില്‍
ഒരു തുണ്ട് സ്വപ്നത്തില്‍
അണയുന്ന കവിത..
ഒറ്റപെടലിന്റെ
പാതാള ഗര്‍ത്തം..

********  ********    ********    *******
പ്രണയ മൂര്‍ച്ഛയുടെ
തിരക്കുള്ള 
നിരത്തുകളില്‍ ,
വഴി വെളിച്ചം 
കെടാറെയില്ല..

പച്ച കത്തുമ്പോള്‍ 
ചുവപ്പ് മരിക്കുന്നു.,
പച്ചക്കും ചുവപ്പിനുമിടയില്‍ 
മഞ്ഞയുടെ ഇളിഭ്യ ചിരി.

ട്രാഫിക്കിന്റെ രക്ത വെളിച്ചത്തില്‍
ഒരു മാത്രം നില്‍ക്കും നേരം 
ആരും ആരെയും ഓര്‍ക്കാറില്ല.
ഓര്മ.., 
പലര്‍ക്കും 
പല 
പോലെ..

നേട്ടോട്ടമോടുന്നവരുടെ
ഓര്‍മകള്‍ 
എന്നെങ്കിലും 
താളുകളായി ,
മറിഞ്ഞു മായുമോ?
താളുകളിലെ ശൂന്യത..
പദങ്ങളുടെ വാഗ്ദാനങ്ങള്‍..
പ്രണയത്തിന്റെ
അര്‍ത്ഥ ശൂന്യത..


*****   ********  ********  *********

ചുവപ്പ് ചിന്തിയ ട്രാഫിക്കില്‍
യാത്ര തുടരുന്നു..
മിഴികളില്‍ പരസ്പരം  
അഭയം തിരയുന്നു.,
വീണ്ടും ഓര്‍ക്കുന്നു-
ഞെട്ടിയുണര്‍ന്ന
പുലരിയില്‍
മരിച്ചു പോയ പ്രണയത്തെ..

ട്രാഫിക് ഉണരുന്നു 
തുടരുന്ന നാടകങ്ങളില്‍
അര്‍ത്ഥ രാഹിത്യങ്ങള്‍
വീണ്ടും ചൂളം വിളിക്കുന്നു..
കൌതുകത്തിന്റെ ചില്ലയില്‍
ലോകം 
ഒരു കുഞ്ഞിനെ പോലെ 
ചേക്കേറുന്നു...

ഹേ.., ട്രാഫിക് വിളക്കിന്റെ പാറാവുകാരാ...,
അങ്ങ് ദൂരെ 
മരണത്തിന്റെ കറുത്ത ദൂതന്‍ 
നിന്നെയും കാത്തിരിക്കുന്നുണ്ട്...

സിഗ്നല്‍ അണക്കുക...


------------------------------------------- 



Wednesday, August 10, 2011

പ്രണയ പര്‍വ്വം.



-----------------------------------
മീരാ..,
ഒരു വിശ്വാസ
വിഭ്രമത്തിന്‍ നോവ്‌-
നിന്‍ പ്രണയം..,
ഇരുണ്ട മോഹങ്ങളിലെ
പാതാള ചുഴികളില്‍
ഉലഞ്ഞു,
വീണ്ടുമെന്നെ നീ
മാടി വിളിക്കുന്നു.

ഒരേ നിഴലിലെ
അതേ ചലനം,
ഒരേ മൃതി..
രതിമോഹങ്ങളിലെ,
അതേ ഭഗ്നത.

മാറുന്ന മിഴികളിലെ
ആഴിതന്‍ നീലിമ, അഴുകുന്ന
മാംസ തെരുവുകള്‍,
വിശപ്പ്‌.. ആലിംഗനം..പ്രണയം..
ഒരേ അരക്കെട്ടുകളിലെ
അണയാത്ത കരുത്ത്.
കാലം,
നിന്‍റെ മരണ വേദന.

പെയ്തൊഴിഞ്ഞ നിമിഷങ്ങളിലെ
മരണ മൌനം.. നിന്‍റെ,
മിഴിനീര്‍ , ഉപ്പു കാറ്റു ..
ചുടല നിദ്ര,
സ്വപ്നം തളര്‍ന്ന
വേനലിന്‍ അന്ത്യ യാമം.

മീരാ.,
ഒരേ മുറിയിലെ വിയര്‍പ്പു മഴയില്‍,
പൂപ്പല്‍ മണക്കുന്ന ഓര്‍മയില്‍,
തളര്‍ന്ന ചിന്തുകളുടെ പുകകാഴ്ചയില്‍ ,
നേര്‍ത്തൊരു താരാട്ട്.
ഭ്രൂണ ഹത്യയുടെ ,
ചായം മോന്തിയ
സന്ധ്യാ നോവ്‌..

കാണാത്ത -
പ്രാണന്‍റെ,
നിലക്കാത്ത -
നിലവിളി.


* * * * *

ചിതല്‍ തിന്നോരീ,
പകലിന്‍ നിഖണ്ടു,കലണ്ടറിന്‍ -
ജന്മ ചക്രം.
നിന്‍റെ ഇഴയുന്ന ദിനങ്ങള്‍.,സ്വപ്ന ഭോഗങ്ങളിലെ
പിഴ, ഒരു ഡിസംബര്‍ മരണത്തിന്റെ
ശതാവരി ഗന്ധം...
ഇനിയീ വക്രചിന്തകളിലെ താളുകള്‍ കീറുക.

മീരാ..
വരിക.,
ഇനിയീ മൌനത്തിന്‍-
പൊയ്മുഖം മാറ്റുക ,
ഇന്ന് നാം ചത്ത സ്വപ്നങ്ങളുടെ തിരു മുറിവ്.,
അതേ മുറി,
അതേ സ്വപ്നം,
ഒരേ ഭൂമി.., നിന്‍റെ ആകാശം..
നിന്‍റെ വിഷാദ നയനങ്ങളിലെ എന്‍റെ സ്വപ്നങ്ങള്‍...
നിന്നിലെ ഞാന്‍, നമ്മുടെ-
പ്രണയം..,

നിന്നിലെ മരണം.

-------------------------------------

Saturday, April 30, 2011

ഇടം തേടിയവരോട്...






------------------------------
പ്രണയം ചത്തൊരു
പാതിരാ നേരത്താണ്
നീയെന്നില്‍,
മാറ്റത്തിന്റെ കനലുകള്‍
വിതറിയത്.

ഉറഞ്ഞ മനസ്സിലെ
ശൈത്യ ചിന്തകളില്‍
വിപ്ലവം
എന്നേ അണ മുറിഞ്ഞിരുന്നു..,
മരണം പോലെ..

നിന്‍റെ തോള്‍സഞ്ചിയിലെ വരണ്ട സന്ധ്യകള്‍..
ദന്തേവാഡയുടെ ചുവന്ന ചിരി..
തിരുനെല്ലിയിലെ മരണ മുഴക്കം..
ചുവരില്‍,
ഇതളരഞ്ഞൊരു ബൊളീവിയന്‍ പുഷ്പ്പം..

സൂര്യജ്ജ്വാലകളുടെ
പടിഞ്ഞാറന്‍ ചിതയില്‍
പുതു വസന്തം ചൂടിയ
മുല്ല പൂക്കള്‍..

വിപ്ലവ ലഹരിയുടെ മദ ഗന്ധം..

നിന്‍റെ കണ്ണിനു കാഴ്ചയും,
നിന്‍റെ കാതിനു കേള്‍വിയും,
മൂക്കുകള്‍ക്കിവിടെ ഗന്ധവും നഷ്ട്ടപെട്ടിരിക്കുന്നു..


സന്യാല്‍..,
നീയും
വഴി തെറ്റിയ
ഇടയന്‍..

-------------------------------------

Monday, July 26, 2010

വര്‍ഷ മേഘങ്ങള്‍





------------------------------------
ഇന്നലെ പെയ്ത
വറുതികള്‍, കണ്ണീരിന്‍
ഉപ്പുമേഘങ്ങള്‍, ദാരിദ്രത്തിന്‍
ബലിച്ചോറുകള്‍, വര്‍ഷകാല കാറ്റിന്‍
വിശപ്പ്‌, സുതാര്യതയുടെ
മേല്‍ക്കൂര, തുള വീണ
സ്വപ്‌നങ്ങള്‍,
ഇറ്റുവീണ മഴനൂലുകള്‍..
ഞെട്ടിയുണര്‍ന്ന
നഷ്ട്ടബാല്യം.

* * * * *

മഴമേഘങ്ങളുടെ
രാവിരുന്നുകള്‍, ഭാര്യ;
ശിലയിലെ പിളര്‍പ്പ്,
യൂറോപ്പ്യന്‍ സൌരഭ്യങ്ങളുടെ
തുലാവര്‍ഷ കാറ്റ്, അരക്കെട്ടിലെ
തീനാളം.

മിഴികളിലെ മഴതുള്ളി കാന്താരങ്ങളില്‍
പെയ്തൊടുങ്ങാത്ത
കാമത്തിന്‍
മദ ഗന്ധം.

* * * * *

കര്‍ക്കടവാവില്‍,
നിളയുടെ മാറില്‍,
കൊത്തുന്ന ബലിച്ചോറില്‍,
അച്ഛന്‍റെ ശേഷിപ്പുകള്‍.

അമ്മയുടെ
കണ്ണീര്‍ വര്‍ഷം.

മുണ്ടിന്‍ കോന്തലയില്‍ തൂങ്ങി,
നനഞ്ഞ്.,
ഒന്നുമറിയാതെ..

* * * * *

ജാനിസ്..,
നിന്‍റെ ഗര്‍ഭാഗ്നിയില്‍
എന്‍റെ പ്രാണന്‍ പെയ്തു തോരും വരെ,
നീ ഉര്‍വ്വരയാം ഭൂമി..

രതിമൂര്‍ച്ചകളുടെ
കൊടും നാദ വിസ്ഫോടനങ്ങളില്‍-
ഒരു കൊള്ളിയാന്‍ മേഘം.

ഒരു തുണ്ട് സ്വപ്നം.

അണു ഭേദനങ്ങളുടെ 'ജി - സ്പോട്ട് ' ...
കുന്തിരിക്കം
പുകയുന്ന ഓര്‍മകളില്‍,
നമ്മളില്‍ തളര്‍ന്നു തോര്‍ന്ന
ഒരു മഴ.

ജാനിസ്,
മഴ പോലെ നനവാണ് നീ..
സല്‍മയും ,മീരയും
നീയായിരുന്നു..
നാം മഴയായിരുന്നു..
ഓ, മഴയായിരുന്നു..

* * * * *

ലഹരിയുടെ
ഉരഗ ഹസ്തങ്ങള്‍
തലച്ചോറ് പിളര്‍ത്തുന്നു.
നുരയുന്ന നീര്‍ക്കുമിളയില്‍
സ്വപ്നങ്ങള്‍ പെയ്യുന്നു..
ഓര്‍മകളുടെ
ചാമ്പല്‍ കൂനയില്‍
ഒരു രാസ്നാദി പൊടിയുടെ
തലോടല്‍..
അമൃതം..
വാത്സല്യം..

* * * * *

ഉണരാത്ത
നിദ്രകളുടെ
കുഴിമാടം തുരന്ന്,
ഗുല്‍ മോഹറിന്‍
നാഡീ വേരുകള്‍..

ഹൃദയം തുളച്ച്‌
സിരകളായ് പടരുന്ന
ഒരു കിനാവള്ളി.

മേനി മൂടിയ
നനഞ്ഞ മണ്ണിനും ,
നരച്ച ആകാശത്തിനുമിടയില്‍,
കരിഞ്ഞ
പുഷപ്പ ചക്രം..

നെടുവീര്‍പ്പിന്റെ
വര്‍ഷ ബാഷ്പ്പം.

കല്ലറക്കുള്ളിലെ
വെറും
സ്വപ്നം.

------------------------------------


.