Tuesday, February 23, 2010

പ്രണയഹത്യ.



--------------------------
മിനിയാന്ന്,
എന്‍റെ കാമുകി
പ്രണയത്തെ പ്രസവിച്ചു.

ഇന്നലെ,
എന്‍റെ കയ്യില്‍ പ്രണയം തന്ന്,
അവള്‍ മരിച്ചു.

പ്രണയ മൂര്‍ച്ഛകളിലെ,
ദിന രാത്രങ്ങള്‍ക്കപ്പുറം
ഞങ്ങള്‍ പൂത്തുലഞ്ഞ
കദംബങ്ങളായിരുന്നു..
ചന്ദന ഗന്ധവും, മുല്ലപ്പൂ മണവും
എന്നും ഞങ്ങളെ
പൊതിഞ്ഞിരുന്നു.
നിലാവ് ഞങ്ങള്‍ക്ക്
പുതപ്പു വിരിച്ചിരുന്നു...

ഇന്നീ കുഞ്ഞ്.!
മൃത്യു ഗന്ധം പേറുന്ന മുഖത്തോടെ,
വാ കീറി കരയുന്ന
വിരൂപമായ പ്രണയ സൃഷ്ട്ടി.!
ഇതും നോക്കി,
കവി ലോകം എന്തോതും??

ഇന്ന് ഞാന്‍,
പ്രണയ നാമം ചെയ്ത
ഈ കുഞ്ഞിന്‍റെ,
ചങ്ക് ഞെക്കി കൊന്ന്‌
ശവമടക്കം ചെയ്തു.

ആകയാല്‍.,
നാളെ ഞാന്‍
സ്വസ്ഥനാണ്.


-----------------------------


.

Wednesday, February 17, 2010

വേദന




------------------------
തുറന്നൊന്നു
ചിരിക്കാന്‍ പേടി.
വേദനകളുടെ കൊടുംമൂര്‍ച്ചയില്‍
ഹൃദയം
കൊത്തി നുറുങ്ങുമ്പോള്‍ ,
കെട്ട നിലാവിന്‍റെ
ദുസ്വപ്നങ്ങളില്‍
കാലം
വിധിവേഷം കെട്ടി അലറുമ്പോള്‍ ..
കണ്ണീര്‍ വറ്റിയ
മിഴികളുമായ്
സ്വയമൊരുക്കിയ ചിതയില്‍
ദഹിച്ചങ്ങിനെ..
ഒന്നു പൊട്ടി കരയാന്‍ പോലും
കഴിയാതെ...

-------------------------




.

Wednesday, February 10, 2010

ഫെബ്രുവരിയിലെ പ്രണയ വ്യഭിചാരം.




-----------------------------------
ചത്ത വാക്കുകളിലെ
പ്രണയാര്‍ത്ഥങ്ങളില്‍,
ഹൃദയരക്തം
ഇറ്റി ചുവപ്പിച്ച
ഫെബ്രുവരി സന്ധ്യകളില്‍,
പ്രണയം
നഗരഭോഗങ്ങളില്‍ പെട്ട്
അലറി മരിക്കുന്നു.

''Wanna you be my valentine..? ''
ചങ്കില്‍ കാമം ജ്വലിക്കുന്ന വാക്കുകള്‍
ചോദ്യം- റൂഷിന്റെ.,
ഫ്രൂട്ടി ലിപ്സിനറെ.,
പെഡി ക്യൂറിന്റെ.,
മാനി ക്യൂറിന്റെ..,
കാമ സൌരഭ്യങ്ങളുടെയും
ചോദ്യ ശരങ്ങള്‍.

ആധുനികോത്തര നിഖണ്ടുവില്‍,
വാക്കുകള്‍ തിരഞ്ഞെടുക്കുന്നു.
കാമം.. രതിമോഹം..മാംസദാഹം.
പ്രണയത്തിനും,
നാനാര്‍ത്ഥങ്ങള്‍.

'ക്യാറ്റ് വാക്ക്' ചെയ്യാം.,
'റാമ്പില്‍' തിളങ്ങാം.,
ഇണ ചേരാനൊരു 'ഡേറ്റിങ്ങും'.

പബ്ബുകളില്‍ 'ജെന്നിഫെര്‍ ലോപ്പെസ്'
അരയിളക്കി പാടുന്നു.
നക്ഷത്ര സത്രങ്ങളിലെ,
ചുവന്ന വെട്ടം ചിതറും
ശീതള ലഹരിയില്‍
അസ്ഥികള്‍ പൂക്കുന്നു.
കാമത്തിന്‍റെ കരുത്തോടെ
'വാലെന്റയിന്‍ പുണ്യാളനു'
സ്തുതികള്‍ പായുന്നു.

നിശാ ദീപങ്ങള്‍ അണയുന്നു.
രതിമൂര്‍ച്ചകളുടെ
കൊള്ളിയാന്‍ വെട്ടങ്ങള്‍
എരിഞ്ഞടങ്ങുന്നു.
നഷ്ട്ട ബോധത്തിന്റെ
ചാരിത്ര നോവുകളില്‍,
വരുംകാല മാതൃത്വവും
അസ്വസ്ഥമാകുന്നു.

ചെറു ക്ലിനിക്കുകളില്‍
ഭ്രൂണഹത്യ വ്യാപാരം
പൊടി പൊടിക്കുന്നു.
'ലവ്സ് ലേബര്‍'
വെറും 'ലോസ്റ്റ്‌' ആകുന്നു!

നാളെകളുടെ
ഫെബ്രുവരി സന്ധ്യകള്‍.
മാതൃകാ ഫ്രൈമില്‍
ഒരുവന്റെ കുടുംബിനി.
വേറൊരുവളുടെ ഭര്‍തൃവേഷം..

കാലം നീങ്ങുന്നു.
പ്രണയ നാടകത്തിന്‍
തിരശീല താഴുന്നു.
അസ്ഥികള്‍ പഴുപ്പിച്ച
വൈറസ്സിന്റെ അദൃശ്യതയോടെ,
മരണം
പതിഞ്ഞ നിശ്വാസത്തില്‍
ഇണകളോട്
വീണ്ടും മൊഴിയുന്നു-
''Wanna you be my valentine..?''

--------------------------------------



.

Friday, February 5, 2010

പ്രിയേ, വെറും പ്രണയമല്ലിത്.




------------------------------

നിലാവൊഴിയുന്നു.
ഇരുളില്‍ സ്വപ്നം
മരിക്കുന്നു.
വീണ്ടുമൊരു പിന്‍വിളി കാത്ത്‌,
അനാഥത്വത്തിന്റെ
ഇരുണ്ട ഇട നാഴിയില്‍
പ്രണയം വിതുമ്പുന്നു.

ബന്ധം.. ബന്ധനം..
പ്രിയമുള്ളവളെ,
നിശബ്ധമാമെന്‍ ഏകാന്ത നിമിഷങ്ങളില്‍,
നിലാവിന്‍റെ സ്വപ്‌നങ്ങള്‍
കാണാന്‍ പഠിപ്പിച്ചവളെ.,
എന്‍റെ ചിന്തകളെ കുരുതി കൊടുത്ത്,
ഈ പ്രാണന്‍റെ പിടച്ചില്‍ തീരുവോളം,
നിന്നെ പ്രണയിച്ചവന്‍ ഞാന്‍.
ഓര്‍ക്കുക പ്രിയേ,
വെറും വെറും പ്രണയമല്ലിത്.


നിന്‍റെ മിഴിനീരിലെ
വാഗ്ദത്ത ഭൂമിയില്‍.,
നിന്‍റെ വാക്കുകളിലെ
നക്ഷത്ര കാഴ്ചകളില്‍ ,
എന്‍റെ പ്രണയം
കാട്ടു തീയായ്‌ പടര്‍ന്നിരുന്നു.


പാതി മുറിഞ്ഞ സ്വപ്നം.
ഒറ്റപെടലിന്റെ കയ്പ്പ്.
വേദന.. മഹാ വേദന!

വയ്യിനി ഓമനേ..
വര്‍ത്തമാന വേഗത്തിന്‍റെ
ചതുപ്പില്‍
ആണ്ടു പോകുന്ന
എന്‍റെ പ്രണയം!
കെട്ട നിലാവിന്‍റെ
ദു:സ്വപ്നങ്ങളില്‍,
നോവുകള്‍ കൊടും മുള്ളായി
ചങ്കില്‍ കുരുങ്ങുന്നു.


ഈനിമിഷം..
യാത്രാ മൊഴിയില്ല.
വേഷ പകര്‍ച്ചകളില്ല.
ആകയാല്‍,
ഞാനെന്‍റെ തൂലിക
കുടഞ്ഞെറിയുന്നു.

തുച്ഛ ജീവനും.

-----------------------------------



ഒരു പിന്‍ കുറിപ്പ് :
നിന്‍റെ മാറിലെ ചൂടേറ്റു രാവുറങ്ങുംമ്പോളും,
ഒരു വേനല്‍ മഴതുള്ളിയായ് നിന്നില്‍ ചിതറി വീഴുമ്പോളും,
ഈ രാവ്‌ പുലരുന്നത് മൃതിയിലേക്കായിരുന്നെങ്കില്‍
നിന്നെ ഞാന്‍ പ്രണയിക്കുമായിരുന്നില്ല..


.